‘ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ട്; അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക്’: പൃഥ്വിരാജ്

/

എമ്പുരാന്‍ എന്ന ചെറിയ,വലിയ സിനിമ സാക്ഷാത്ക്കരിക്കാന്‍ തനിക്കൊപ്പം നിന്നവരെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

മോഹന്‍ലാല്‍ എന്ന നടനും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ തനിക്ക് സാധിക്കുമായിരുന്നില്ലെന്ന് പൃഥ്വി പറഞ്ഞു.

‘മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരുസംവിധായകന്‍ പോലുമാകുമോയെന്ന് ഉറപ്പില്ല. ലൂസിഫര്‍ ചെയ്യുമ്പോള്‍ ആര്‍ക്കും ഒരു ഗ്യാരണ്ടിയുമില്ലായിരുന്നു.

എനിക്ക് സിനിമ എടുക്കാനറിയുമോ എന്നുപോലും അറിയില്ല. അങ്ങനെ എന്നോടൊപ്പം എന്റെ ഡ്രൈവിങ് ഫോഴ്‌സ് ആയി ഒപ്പം നിന്ന ആളാണ് ലാല്‍ സാര്‍.

ദുബായിലെ ആശിര്‍വാദിന്റെ ഓഫിസില്‍ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാന്‍ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിക്കുന്നത്. ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം.

മഹേഷിന്റെ പ്രതികാരത്തിലെ ഹിറ്റായ ആ ഡയലോഗ് ആദ്യം വേണ്ടെന്ന് വെച്ചിരുന്നു: ദിലീഷ് പോത്തന്‍

അന്നത്തെ നരേഷനില്‍ മൂപ്പര്‍ക്ക് മനസ്സിലായതാണ് ഈ സിനിമ. അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുമെങ്കിലും എന്റെ സിനിമ മനസിലാക്കി കൂടെ നില്‍ക്കുന്ന നിര്‍മാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി,’ പൃഥ്വിരാജ് പറഞ്ഞു.

ഇവന് സിനിമ എടുക്കാന്‍ അറിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ച സമയത്താണ് ‘ലൂസിഫര്‍’ എന്ന വലിയ സിനിമയുമായി മോഹന്‍ലാല്‍ തനിക്കൊപ്പം നിന്നതെന്നും ‘എമ്പുരാന്‍’ സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ ചെയ്തു തന്ന സഹായങ്ങളും ഒരിക്കലും മറക്കാനാകില്ലെന്നും പൃഥ്വി പറഞ്ഞു.

ലൂസിഫറിന് പ്രേക്ഷകര്‍ തന്ന വിജയമാണ് എമ്പുരാന്‍ ഉണ്ടാവാനുള്ള ഏറ്റവും വലിയ കാരണം. ലോകത്തിലെ ഏറ്റവും ബസ്റ്റ് ടീം എന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഈ സിനിമയില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച സംഘം ലോകത്തിലെ ഏത് ഇന്‍ഡസ്ട്രിയിലെ എത്ര വലിയ സിനിമ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ പറ്റിയ ടീമാണ്.

ഗോകുല്‍ വളരെ നന്നായി അഭിനയിച്ചു, പുത്തനൊരു ബൈക്ക് വാങ്ങിച്ചുകൊടുത്തിട്ടുണ്ട്: മമ്മൂട്ടി

മറ്റേത് സിനിമകളേക്കാളും കാലാവസ്ഥ മൂലം ഒരുപാട് പ്രതിസന്ധികള്‍ എമ്പുരാന് നേരിടേണ്ടി വന്നു. അങ്ങനെ വരുമ്പോള്‍ പൈസ ഒരുപാട് ചെലവാകും. എക്‌സ്ട്രീം ബിസിയായ സമയത്താണ് ലാല്‍ സാറിനെ ഗുജറാത്ത് ഷെഡ്യൂളില്‍ കൊണ്ടുവന്നത്.

അതിന്റെയൊരു ക്ലൈമാക്‌സ് ഭാഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. പക്ഷേ മഴ കാരണം ആഴ്ചകളോളം ഷൂട്ടിങ് ഇല്ലാതെ ലാല്‍ സര്‍ അവിടെ ഇരുന്നിട്ടുണ്ട്. ഇന്ന് ഷൂട്ടിങില്ലെന്നു പറയാന്‍ ലാല്‍ സാറിന്റെ അടുത്ത് ചെല്ലും.

അങ്ങനെ അഞ്ചാറ് ദിവസം കഴിഞ്ഞപ്പോഴും എനിക്കു തന്നെ വിഷമം തോന്നി. ‘മോനേ അത് കുഴപ്പമില്ല, നന്നായി എടുത്താല്‍ മതിയെന്നായിരുന്നു’ ലാല്‍ സാറിന്റെ പ്രതികരണം.

അതൊന്നും ഒരിക്കലും മറക്കില്ല. ഞാനൊരു ആക്‌സിഡെന്റല്‍ ഡയറക്ടര്‍ ആണ്. ഒരുപക്ഷേ ലാലേട്ടന്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരു സംവിധായകനും ആകില്ലായിരുന്നു,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj about Mohanlal and Antony Perumbavoor

Exit mobile version